Friday, November 22, 2013



                                                               


പേനയിൽ വിരൽ  സ്പർശമേറ്റിട്ടു  ഒരുപാടു നേരമായ് ... വാക്കുകൾ  കിട്ടാതെ മനസ്സ് അസ്വൊസ്തമായി അലയുകയാണ്...എന്റെ ചിന്തകൾക്ക് നീളം കൂടുകയും കിനാവിനു മങ്ങലേറ്റു തുടങ്ങുകയും ചെയ്തിരിക്കുന്നു...

ഹൃദയത്തിനുള്ളിലെവിടെയോ ആർത്തിരമ്പുന്ന കനൽകടലിൻറ്റെ  ശബ്ദം എനിക്ക് കേൾക്കാൻ കഴിയുന്നുണ്ട്. അറിയില്ല എന്താണ്  സംഭവിക്കുന്നത് എന്ന്....ഒരുകാറ്റ് വീശി അടിച്ചിരുന്നെങ്കിൽ ഈ ഉൾചൂടിന് അൽപ്പമെങ്കിലും ആശ്വാസം ആയേനെ. മനസ്സിന്റെ ഭാരം അഴിച്ചു വെക്കാൻ എനിക്കിന്ന് ഒരു കവിതയുടെ തണൽ  ആവശ്യമാണ്... ഇരുണ്ട വഴിയിലൂടെ ഇനി എത്രദൂരം...

ഒരുപക്ഷേ ഇടിനാദത്തോടെയുള്ള അതിശക്തമായ ഒരു പേമാരി എന്റെ ഹൃദയത്തെ തണുപ്പിച്ചേക്കാം, ഇരുട്ടിൽ തങ്ങളാൽ  ആവുംവിധം ലോകത്തിനു പ്രകാശം പരത്തുന്ന ചെറു മിന്നാമിനുങ്ങുകൾ  എനിക്കു വെളിച്ചം പകർന്നേക്കാം... വീണ്ടുമൊരു പ്രഭാതം പൊട്ടിവിടർന്നു എന്ന് ലോകത്തിനോടു വിളിച്ചോതുന്ന ചെറുകിളികളുടെ നാദം എനിക്ക് നഷ്ട്ടപെട്ട ഹൃദയതാളം തിരിച്ചു നല്കിയേക്കാം...ഇരുട്ടിനെ നോക്കി പേടിച്ചും പേടിപ്പിച്ചും എത്രനാളിങ്ങനെ രാവുകൾ തള്ളി നീക്കും? ...

ഞാൻ കാത്തിരുന്ന വസന്തകാലം ഒരുപാടു അകലെയാണെങ്കിലും കണ്ട സ്വപ്നങ്ങളൊക്കെയും വരാൻ  ഇരിക്കുന്നതേ ഉള്ളൂവെങ്കിലും   എനിക്ക് മുൻപിൽ കാലം നീണ്ടുകിടക്കുകയാണ് ... തിരിച്ചറിവിന്റെ കൊള്ളിയാൻ വെളിച്ചങ്ങളിലറിയുന്നു പ്രതിബന്ധങ്ങൾ പ്രകൃതി നിയമമാണ്; വേദനകൾ  അതിന്റെ ഭാഗവും എന്ന്...‍ 

കൊടും ചൂടിൽ തളരാതെ ഇരുളിനെ ഭയക്കാതെ മുൻപോട്ടു പോവുകതന്നെ...പേനയുടെ ഞരമ്പുകളിലെവിടെയോ രക്തയോട്ടം തുടങ്ങിയിരിക്കുന്നു...വിരലുകൾ‍ക്ക് ചെറുചലനം...എഴുതട്ടെ.....

Sunday, January 1, 2012


വർഷനാളം എരിഞൊടുങ്ങുമ്പോൾ 
തിരിച്ചൊഴുക്കാനാവാത്ത നദിപോലെ തിരിച്ചുവരവിന്റെ വാഗ്ധാനങ്ങളില്ലാതെ ഒരു വർഷംകൂടി വിടപറയുന്നു. ആഘോഷത്തിന്റെ രാവിൽ പോയ വർഷത്തിലെ സന്തോഷങ്ങളും, നഷ്ട്ടങ്ങളും, ദുഖങ്ങളും, തമാശകളും പങ്കുവെയ്കുകയാണ് കൂട്ടുകാർ
പുറത്തു ഇരുട്ടു വളരുകയാണ്... മേശയിൽ എരിഞ്ഞു തീരാറായ മെഴുകുതിരിവെട്ടം അവരുടെ നിഴലുകളെ ഭിത്തിയിൽ വലിയ ആള്‍രൂപങ്ങളായി വരച്ചിട്ടിരിക്കുന്നു. ഗ്ലാസ്സുകൾ  ഓരോന്നായ് ഒഴിയുകയും നിറയുകയും ചെയ്യുകയാണ്... "ടാ നിയെന്നാ കിനാവുകാണുകയാണോ? ഒരു ഗ്ലാസ്സുമടിച്ചിട്ടു എന്തെങ്കിലുമൊക്കെ വിളിച്ചുപറയെടാ പഹയാ" നിരതെറ്റിയ വാക്കുകളിൽ സുഹൃത്തിന്റെ ശബ്ദം.

സന്തോഷത്തേക്കാളേറെ ദുഃഖങ്ങൾ , നികത്താനാവാത്ത നഷ്ട്ടങ്ങൾ , പൂർത്തികരിക്കനാവാതെ പോയ ആഗ്രഹങ്ങൾ ... അറിയില്ല ഞാനെന്താണ് പങ്കുവെയ്കുക? ഒടിച്ചുമടക്കിയ എന്റെയകാശത്തിൽ ഏതു നക്ഷത്രപച്ചയാണ് ഞാൻ  നിങ്ങൾക്ക് വരച്ചു നൽകുക? എപ്പോഴുമെന്നതുപോലെ ഒരു കാഴ്ച്ചകാരന്റെ നിസഗതയിലേക്ക് ചുരുങ്ങിപോവുകയാണോ?

മേശവട്ടം വീണ്ടും ശബ്ദനിബിടമാവുകയാണ് പ്രണയന്യരാശ്യം, നഷ്ട്ടപെട്ട പ്രമോഷൻ , വരാൻ പോകുന്ന റിസഷൻ വിഷയങ്ങൾ അങ്ങനെ മാറിമറിഞ്ഞു പോകുന്നു.  കുപ്പികൾ വീണ്ടും കാലിയവുകയാണ്... വാക്കുകൾ അർത്ഥങ്ങൾ നഷ്ട്ടപെട്ട് അവരുടെ നാവുകളിൽനിന്നും കുഴഞ്ഞുവീണുകൊണ്ടിരുന്നു.
മേശയിലെ അവസാനതിരിയും എരിഞ്ഞുതീരുകയാണ് അവസാനതുള്ളിയും വഹിച്ചുകൊണ്ടുള്ള നീല പ്രകാശത്തിൽ  അവ്വ്യകതമായ ചില ഓർമ്മകൾ.... ചിതറികിടക്കുന്ന ഗ്ലാസ്സുകൾക്കും, ഒഴിഞ്ഞ കുപ്പികൾക്കുമിടയിലൂടെ ഓരോരുത്തരായി  ഉറക്കത്തിലാഴ്ന്നു കഴിഞ്ഞിരിക്കുന്നു. ലഹരിയുടെ താഴ്വാരങ്ങളിൽ  പോയ വർഷവും ഓർമ്മകളും അവർ കുഴിച്ചുമൂടിക്കഴിഞ്ഞു.

ദൂരെ നഗരഗോപുരതിന്റെയുച്ചിയിലെ ഘടികാരം ഡിസംബറിൽ നിന്നും ജനുവരിയിലേക്ക് വഴിപിരിയുന്നു അണഞ്ഞുപോയ തിരിയുടെയവസാനത്തെ പുകപടർപ്പിലൂടെ പുതുവർഷം വളരുകയാണ്... നീണ്ട ഒരുവർഷത്തിന്റെ ഓർമ്മകൾ  ആഘോഷിച്ചുതീർത്തു നാളെ ഓരോരുത്തരും പുതുവർഷത്തെ നേരിടുമ്പോൾ   സമാഗമവും വെറുമരോർമ്മയും പിന്നേ മറവിയുമാകും.

ചുട്ടുപൊള്ളുന്ന
യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കികൊണ്ട്‌ പൂർത്തിയാകാത്ത ആഗ്രഹങ്ങൾ  മനസ്സിൽ  താലോലിച്ചുകൊണ്ട്‌ പുതുവർഷത്തെ ഞാനും എതിരേൽക്കുകയാണ്...തിരിഞ്ഞുനോക്കാൻ  നേരമില്ലാത്ത തിരക്കിട്ട ജീവിതത്തിലേക്ക് നാളെമുതുൽ  ഞാനും.
പുതുവർഷാശംസകൾ 

Thursday, September 1, 2011


രാത്രിയുടെ ഉദരത്തിലേക്കു എരുളിന്റെയ് മൂർച്ച ആഞ്ഞു കയറി...
ഒരു നേർത്ത രോദനം പോലും പുറത്തു കേൾപ്പിക്കാതെ തന്നെ...

സ്വപ്‌നങ്ങൾ കൂട്ടില്ലാത്തവന്  പക്ഷേ ആ നിശബ്ധതയിരുന്നു പ്രിയം...
അരുതെന്നോരയിരം വട്ടം പറഞ്ഞിട്ടും...അവളായിരുന്നു അവനെ പ്രണയിച്ചത്... സ്വപ്നം വിലകുറഞ്ഞത്‌ അല്ലെന്നു പഠിപ്പിത്...

അറിയില്ലെന്നു അഭിനയിച്ചപ്പോഴും...
അവനറിഞ്ഞിരുന്നു സ്വപ്നങ്ങൾ  കൊള്ളയടിച്ചവൾ  പോകുമെന്ന്...

അവിജാരിതമായി തുറന്ന ജനലിലൂടെ..
ഇന്നേതോ വിവാഹമഗളങ്ങൾ കൂട്ടമായ്‌ പറന്നു കയറുന്നു...
മുനയുള്ള ഒറ്റ കൊമ്പുമായി തലയ്ക്കു ചുറ്റും മൂളിപറക്കുന്നു...

ഇടക്ക് രക്തം ഊറ്റുന്ന ചെറിയ നോവല്ല അവന്റെ പ്രശ്നം...
അവയുടെ ഇരതേടൽ ബാക്കിവക്കുന്ന .. അസഹ്യമായ അസ്വസ്തകളാണ്...

Sunday, February 27, 2011


ഒരിക്കൽ മനസ്സിൽ കൊണ്ടു നടന്ന പച്ചില ചാർത്തുകളും
പൂക്കൾ വിരിയുന്ന, ഉണരുന്ന, ഉറങ്ങുന്ന ആ വലിയ വസന്തകാലത്തെ
വേനൽകാലം അപഹരിച്ചിരിക്കുന്നു...

ആ ലോകത്തിപ്പോൾ വരണ്ടുണങ്ങിയ ഭൂമിയും..
വറ്റിവരണ്ട അരുവികളുമാണിപ്പോൾ ...
പക്ഷേ ഇന്നലെ എന്‍റെ ആ ചെറിയ ലോകത്ത് നാശനഷ്ട്ടം
വിതച്ചു ആർത്തിരമ്പി മഴപെയ്തിരിക്കുന്നു...

പ്രതീക്ഷിക്കം ഇനിയും ചിലപ്പോൾ ഈ നനഞ്ഞ
മണ്ണിൽ പുതിയ നാമ്പുകൾ വിരിഞ്ഞേക്കാം..
പഴയ വസന്തകാലം പോലെയായിരിക്കില്ല
ഈ വന്ന അവസാനിക്കാത്ത വസന്തകാലം...

എന്‍റെ മനസ്സിലെ ആ ലോകം ഈ വിരലിലൂടെ
ചലിക്കുന്ന പേനയുടെ മഷിയിൽ
എഴുതപെടാൻ തുടങ്ങിയിരിക്കുന്നു....

Thursday, January 27, 2011


ഓരോ തിരിനാളത്തിലും ഹൃദയമിടിപ്പുണ്ടെന്നു,
എന്നോട് ആദ്യമായ് പറഞ്ഞത് നീയാണ്...
വരണ്ടോഴിഞ്ഞ വേനലിൽ ഒരു മരം നിറയെ പൂക്കൾ 
എനിക്ക് സമ്മാനമായ്‌ തന്നതും നീയാണ്‌....
പറയാതെ പ്രണയത്തിന്‍റെ മധിപ്പിക്കുന്ന ഗന്ധം,
എന്നിൽ നിറച്ചതും ഒടുവിൽ വിരഹത്തിന്‍റെ
മടുപ്പിക്കുന്ന മൗനം എന്നിലവശേഷിപ്പിച്ചതും നീയാണ്....
ഇവിടെ, തിരികെ നീ വരില്ലെന്നുറപ്പുള്ളതെങ്കിലും,
നിനക്കായുള്ള കാത്തിരിപ്പിനിടയിലെപ്പോഴോ
ഞാൻ ഒരു വാഗമരമായ് മാറി......
നിന്‍റെ ഓർമ്മകളിലേക്ക് ഏകാന്തതയുടെ വേരുകൾ വളർത്തി
പ്രാണന്‍റെ ഓരോ തുള്ളിയിലും രക്തവർണ്ണപൂക്കളായ്‌ വിടർത്തി
ദുഃഖം കൊണ്ട് സന്തോഷങ്ങൾക്ക്‌ തണലു നല്‍കി
ഇനി വരും വേനലും വർഷവും
നിന്‍റെ ഓർമ്മകളിൽ ഏറ്റുവാങ്ങി... അങ്ങനെ... അങ്ങനെ.....

Thursday, January 20, 2011


ഗുൽമോഹർ... ഓർമ്മയിലെ ചുവപ്പ്‌

കിനാവിന്‍റെ നൂൽപ്പാലവും കടന്നു, മൗനം മുറിപെടുത്തിയ പദങ്ങളാൽ പോയ കാലത്തിലേക്ക് തിരിഞ്ഞൊഴുകുന്ന നദി പോലെ, കണ്ണെത്താ ദൂരത്തെവിടെയോ പൂത്ത ഗുൽമോഹർ പുഷ്പങ്ങളുടെ ചുവപ്പുരാശിയിൽ നിറയും ആത്മാവിന്‍റെ തുടിപ്പുകൾ  തേടിയലയുമ്പോൾ ആർദ്രമായ നിൻ സ്വരം അകലങ്ങളിൽ  നിന്നെന്നോട് മന്ത്രിക്കുന്നു "മറന്നേ പോവുക മനപൂർവ്വം ഇന്നീ കാറ്റും മരങ്ങളും എന്‍റെ ഹൃദയതാളങ്ങളും; നാളേ സന്ധ്യയുടെ വിശാലതയിൽ ഗുൽമോഹറിന്‍റെ ചുവപ്പായി നിനക്കായി ഞാനുണരും."

വാക്കുകൾക്ക് വിലയേറുന്നു...യാത്രക്കിടയിൽ നഷ്ടമയതെന്താണെന്ന് നിന്‍റെ അസാന്നിധ്യം എന്നെ ഓർമ്മിപ്പിക്കുന്നു... നിന്‍റെ കണ്ണുകളിൽ വിരിഞ്ഞിരുന്ന സ്വപ്നങ്ങളിൽ എന്‍റെ പേര് തെളിഞ്ഞിരുന്നുവെന്നു ഇന്ന് ഞാന്‍ മനസിലാക്കുന്നു... നിശബ്ദമായ കാലടികളോടെ നോക്കിനുമപ്പുറത്തേക്ക് എന്തിനായി നീ നടന്നകന്നു?... അടർന്നു വീണ ചെമ്പൂവിതളുകളിൽ ഓർമ്മകളുടെ കയ്യൊപ്പ്, നിന്‍റെ വിരൽത്തുമ്പിന്‍റെ തണുപ്പ്... എന്‍റെ നഷ്ടങ്ങളുടെ വിങ്ങൽ ....
അടർന്ന പൂക്കൾക്കും ആളുന്ന അഗ്നിക്കും ഒരേനിറം; ചുവപ്പ്.... ഓർമ്മകളുടെ നിറം ചുവപ്പണെന്നോ?


ഉച്ചവെയിൽ കനക്കുന്നു... ഉതിർന്നു വീഴുന്ന പൂക്കൾ നീണ്ടവഴികളിൽ വർണ്ണം വിടർത്തുന്നു. പുറത്തു വെയിൽ  പൊങ്ങിപരക്കുമ്പോഴും പക്ഷേ ഉള്ളിലൊരു തോരമഴക്കുള്ള കാർമേഘം ഉരുണ്ടുകൂടുകയാണ്... നാളെറേ കഴിഞ്ഞിരിക്കുന്നു എന്നിൽ നിന്ന് നീ ഒരുപാട് അകന്നിരിക്കുന്നു.... എങ്കിലും നിന്‍റെ വരവിനേയും കാത്തു എന്‍റെ ഗുൽമോഹർ ഇന്നും പൂവിടുന്നു... നീ വരില്ല എന്നറിഞ്ഞിട്ടും..... 


മുൻപേ നടന്ന നിന്‍റെ നിശ്വാസങ്ങളുടെ കാറ്റിൽ  ഇന്നീ ഈ മരത്തണലിൽ  ഞാൻ തനിച്ചാണ്......